Thursday 19 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 7

ഖുറയ്ശികളോടുള്ള തല്‍ഹയുടെ(റ) നേരിടലിനെപ്പറ്റി ജാബിര്‍ ഇപ്പ്രകാരം നിവേദനം ചെയ്തു. "ഖുറയ്ശികള്‍ പ്രവാചകനെ വധിക്കുവാനായി പിന്തുടര്‍ന്നു. ഇവരെ നേരിടുവാന്‍ ആരുണ്ടെന്ന പ്രവാച്കന്‍റ്റെ ചോദ്യത്തിനുത്തരമായി തല്‍ഹ(റ) മുന്‍പോട്ട് വന്നു. അന്‍സ്വാരികളില്‍പെട്ട ഓരോരുത്തരും ഖുറയ്ശികളാല്‍ വധിക്കപ്പെടുകയും, അതിനുശേഷം തല്‍ഹ(റ) അവിടേയ്ക്കെത്തുകയും ചെയ്തു. പതിനൊന്നോളം അന്‍സ്വാരികള്‍ വധിക്കപ്പെട്ടു. അതിനുശേഷം തല്‍ഹ(റ) അവിടെയെത്തി ധീരമായി പോരാടി. അദ്ദേഹത്തിന്‍റ്റെ കൈയ്ക്ക് മുറിവേറ്റു. വിരലുകള്‍ അറ്റുപോയി. അപ്പോള്‍ തല്‍ഹ(റ) ഇങ്ങനെ പറഞ്ഞു, 'അത് അറ്റ് പോകട്ടെ'. ഇതു കേട്ട പ്രവാചകന്‍(സ്വ) പറഞ്ഞു, 'താങ്കള്‍ അതിനുപകരം അല്ലാഹുവിന്‍റ്റെ നാമത്തില്‍ എന്നായിരുന്നു പറഞ്ഞിരുന്നുവെങ്കില്‍, മാലാഖമാര്‍ താങ്കളെ ആളുകളുടെ മുന്‍പില്‍ വച്ച് ഉയര്‍ത്തിയേനെ'."

ഹക്കീമിന്‍റ്റെ 'അല്‍-ഇക്ക്‌ലീല്‍' എന്ന പുസ്തകത്തില്‍, തല്‍ഹയ്ക്ക് മുപ്പത്തിയഞ്ചിലധികം മുറിവുകളേറ്റതായി പറയുന്നു. അദ്ദേഹത്തിന്‍റ്റെ വിരലുകള്‍ക്ക് തളര്‍ച്ച ബാധിച്ചു.

ഖായിസ് ബിന്‍ അബി ഹാസിമില്‍ നിന്നും നിവേദനം (അല്‍ ബുഖാരി അംഗീകരിച്ചത്), "തല്‍ഹയുടെ കൈകള്‍ മരവിച്ചതായി ഞാന്‍ കണ്ടു. ഉഹുദ് യുദ്ധത്തില്‍ പ്രവാചകനെ(സ്വ) സംരക്ഷിക്കുന്നതിനിടയില്‍ പറ്റിയതാണത്."

തിര്‍മിദിയില്‍നിന്നും, റസൂലുള്ള(സ്വ), തല്‍ഹയെകുറിച്ച് ഇപ്പ്രകാരം പറഞ്ഞു, "ഭൂമിയിലൂടെ നടക്കുന്ന ഒരു ശഹീദിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍, അവര്‍ തല്‍ഹയിലേയ്ക്ക് നോക്കുക".
അബു ദാവുദ് അത-തയലിസിയില്‍ നിന്നും, ആയിശ(റ) പറഞ്ഞു, "എപ്പോഴെങ്കിലും ഉഹുദ് ദിവസത്തെപറ്റി പറഞ്ഞാല്‍ അബുബെക്കര്‍(റ) ഇപ്പ്രകാരം പറയുമായിരുന്നു, 'അത് തല്‍ഹയുടെ ദിവസമായിരുന്നു'."

സ'അദില്‍ നിന്നും നിവേദനം (സഹീഹ് അല്‍ബുഖാരിയിലും, മുസ്ലിമിലും അംഗീകരിച്ചത്), "ഞാന്‍ ഉഹുദിന്‍റ്റെ ദിവസം അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ സമീപത്ത് രണ്ട് ആളുകളെ കണ്ടു. അവര്‍ രണ്ടു പേരും വെള്ള വസ്ത്രമാണ്‌ ധരിച്ചിരുന്നത്. അവര്‍ രണ്ടുപേരും പ്രവാചകനെ ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചു കൊണ്ടിരുന്നു. ഉഹുദിനു മുന്‍പോ, അതിനു ശേഷമോ ഞാന്‍ അവരെപോലെ ആരേയും കണ്ടിട്ടില്ല." മറ്റൊരു നിവേദനത്തില്‍, അദ്ദേഹം ഉദ്ദേശിച്ച ആ രണ്ട് ആളുകള്‍ ജിബ്രീലും, മീഖാഈലുമാണ്.

[തുടരും...]

No comments: