Friday 25 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10


സല്‍മാന്‍ അല്‍ ഫാരിസി (റ) നേരം വൈകുന്നതും കാത്തിരുന്നു. പ്രവാചകന്‍റ്റെ ആഗമനത്തെ
കുറിച്ച് ആ പുരോഹിതന്‍ പറഞ്ഞ വാക്കുകളായിരുന്നു സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) മനസ്സ് മുഴുവനും. അദ്ദേഹത്തിന്‌ ആ പ്രവാചകനെ കാണുവാന്‍ തിടുക്കമായി.
പുരോഹിതന്‍ പറഞ്ഞു
തന്ന ലക്ഷണങ്ങള്‍ ആ പ്രവാചകനിലുണ്ടോ എന്ന്‌ ആദ്യം മനസ്സിലാക്കണം.

അങ്ങനെ നേരം ഇരുട്ടി. അദ്ദേഹം കുറച്ചു ഈന്തപ്പഴവും കൊണ്ട് ഖുബയിലേയ്ക്ക് യാത്ര തിരിച്ചു. ആ പ്രാവചകനെ കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവനും.
അല്ലാഹുവിന്‍റ്റെ പ്രവാചകനും, സ്രിഷ്ടികളില്‍ വച്ച് ഏറ്റവും ഉന്നതനുമായ മനുഷ്യനെയാണ്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) കാണുവാന്‍ യാത്ര തിരിച്ചിരിക്കുന്നത്‌.

വളരെ നാളുകളായി തുടങ്ങിയ സത്യന്വേഷണത്തിനായിയുള്ള യാത്രയാണ്. സല്‍മാന്‍ അല്‍ ഫാരിസി(റ) പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഒടുവിലിതാ അദ്ദേഹത്തിന്‍റ്റെ യാത്ര അല്ലാഹുവിന്‍റ്റെ അന്ത്യ പ്രവാചകന്‍റ്റെ മുന്‍പില്‍ എത്തിച്ചേര്‍ന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) ഖുബായില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം നേരെ റസൂലുല്ലായുടെ(സ്വ) അടുക്കലേയ്ക്ക് ചെന്നു. അപ്പോള്‍ റസൂലുല്ലായോടൊപ്പം ചില സഹാബാക്കളും ഉണ്ടായിരുന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) അവരോട് പറഞ്ഞു, "നിങ്ങള്‍ യാത്രക്കാരാണെന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ഭക്ഷണത്തിന്‌ ആവശ്യമുള്ളതായി ഞാന്‍ കരുതുന്നു. അതിനാല്‍ എന്നില്‍ നിന്നും ഇതു ദാനമായി സ്വീകരിച്ചാലും".

സല്‍മാന്‍ അല്‍ ഫാരിസി(റ), താന്‍ കൊണ്ടുവന്ന ഭക്ഷണം അവര്‍ക്കു നല്‍കി. റസൂലുല്ലാഹ്(സ്വ) എപ്പ്രകാരമാണ്‌ പ്രതികരിക്കുന്നതെന്ന്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) ശ്രദ്ധിച്ചു. റസൂലുല്ലാഹ്(സ്വ) തന്‍റ്റെ സഹാബാക്കളെ ഭക്ഷണം കഴിക്കുവാനായി ക്ഷണിച്ചു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയെ
ആശ്ചര്യപ്പെടുത്തിക്കൊണ്ട് റസൂലുല്ലാഹ്(സ്വ) അതില്‍നിന്നും ഒന്നും കഴിച്ചില്ല.
സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു, "ആ പുരോഹിതന്‍ പറഞ്ഞ ആദ്യത്തെ അടയാളം ശരിയായി. അദ്ദേഹം(സ്വ) ദാനമായി ലഭിക്കുന്നത്‌ സ്വന്തം ആവിശ്യത്തിനായി ഉപയോഗിക്കില്ല."

സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും തിരിച്ചു വീട്ടിലേയ്ക്ക് യാത്ര ചെയ്തു. അടുത്ത ദിവസം ഖുബയിലേയ്ക്കു വീണ്ടും തിരിച്ചു വരാന്‍ അദ്ദേഹം തീരുമാനിച്ചു.

[തുടരും...]

Monday 21 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 09


ഒരു ദിവസം സല്‍മാന്‍ അല്‍ ഫാരിസിയുടെ (റ) മുതലാളിയുടെ ബന്ധു അവിടെ വന്നു. മദീനയിലെ 'ബനി ഖുറയ്ദ' എന്ന ഗോത്രത്തില്‍പ്പെട്ട ആളായിരുന്നു അയാള്‍. അയാള്‍
സല്‍മാന്‍ അല്‍ ഫാരിസിയെ(റ) വിലയ്ക്ക് വാങ്ങി മദീനയിലേയ്ക്ക് കൊണ്ടു പോയി.

"അയാള്‍ എന്നെ മദീനയിലേയ്ക്ക് കൊണ്ടു പോയി. അല്ലാഹുവാണെ, ആ സ്ഥലം (മദീന) ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്കു മനസ്സിലായി ഇതാണ്‌ ആ പുരോഹിതന്‍ പറഞ്ഞ സ്ഥലമെന്ന്".

"അല്ലാഹു പ്രവാചകനെ അയച്ചു. ആ പ്രവാചകന്‍ (സ്വ) മക്കയിലായിരുന്നു. അവിടെ നിന്നും അദ്ദേഹം മദീനയിലേയ്ക്ക് പാലായനം ചെയ്തു. പക്ഷേ ഞാന്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ദിവസവും മുഴുവനും എനിക്കു പണിയെടുക്കണം. അതു കാരണം പുറം ലോകവുമായി എനിക്കു യാതൊരു ബന്ധവുമില്ലായിരുന്നു."

"ഒരു ദിവസം ഞാന്‍ പതിവു പോലെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഞാന്‍ ഒരു ഈന്തപ്പനയുടെ മുകളിലായിരുന്നു. എന്‍റ്റെ മുതലാളി അതിന്‍റ്റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത്‌ അയാളുടെ ഒരു ബന്ധു അവിടെയെത്തി.
അയാള്‍ പറഞ്ഞു, "ബനി ഖീലയിലെ ആളുകള്‍ നശിക്കട്ടെ!. മക്കയില്‍ നിന്നും അല്ലാഹുവിന്‍റ്റെ പ്രവാചകനാണെന്നും പറഞ്ഞ് പാലായണം ചെയ്ത ഒരാളെ സ്വീകരിക്കുവാന്‍ വേണ്ടി അവരെല്ലാവരും കുബ എന്ന സ്ഥലത്ത് ഒത്തുകൂടിയിരിക്കുകയാണ്".

ഇതു കേട്ട ഞാന്‍ ഞെട്ടി. ഒരു നിമിഷത്തേയ്ക്ക് മരത്തില്‍ നിന്നും എന്‍റ്റെ പിടിവിട്ടു. ഞാന്‍ താഴെ ഇരുന്ന എന്‍റ്റെ മുതലാളിയുടെ പുറത്തേയ്ക്ക് വീണേനെ. ഞാന്‍ മരത്തില്‍ നിന്നും താഴേയ്ക്കിറങ്ങി. എന്നിട്ട് അവിടെ വന്ന അയാളോടായി ചോദിച്ചു, "എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?, എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?,"

ഇതു കണ്ട എന്‍റ്റെ മുതലാളിയ്ക്ക് വളരെയധികം ദേഷ്യം വന്നു. അയാള്‍ എന്നെ അടിച്ച് അവിടെ നിന്നും അകറ്റി. അന്ന് വൈകുന്നേരം, കുബയില്‍ വന്നിരിക്കുന്ന അല്ലാഹുവിന്‍റ്റെ ആ പ്രവാചകനെ പോയി കാണുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്‍റ്റെ മുതലാളി അറിയാതെ വേണം പോകുവാന്‍.
[തുടരും...]

Saturday 19 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08


സല്‍മാന്‍ അല്‍ ഫാരിസി(റ) അമൂരിയയിലെത്തിച്ചേര്‍ന്നു. അദ്ദേഹം(റ) അവിടുത്തെ പുരോഹിതനോടൊപ്പം താമസിച്ചു പോന്നു. അവിടെ വച്ച് അദ്ദേഹം ജോലി ചെയ്ത് കുറച്ചു ധനം സംബാധിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം ആ പുരോഹിതനും മരണപ്പെട്ടു.

തനിക്ക് പിന്തുടരുവാന്‍ പറ്റിയ അടുത്തയാള്‍ ആരാണെന്ന് സല്‍മാന്‍ അല്‍ ഫാരിസി (റ) അദ്ദേഹത്തോട് മരണത്തിനു മുന്‍പായി ആരാഞ്ഞിരുന്നു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) ഇത്തവണ മറ്റൊരു
മറുപടിയാണ്‌ ആ പുരോഹിതനില്‍ നിന്നും ലഭിച്ചത്.

ആ പുരോഹിതന്‍ പറഞ്ഞു, "എനിക്ക് മറ്റാരേയും അറിയില്ല. പക്ഷേ ഒരു പ്രവാചകന്‍റ്റെ ആഗമനത്തിന്‌ സമയമായിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രവാചകന്‍ ഇബ്രാഹീമിന്‍റ്റെ (അ) [ഏബ്രഹാം] അതേ മതത്തെ പിന്തുടരുന്ന ആളായിരിക്കും. അദ്ദേഹം അറേബ്യയില്‍ നിന്നുമായിരിക്കും വരിക. അദ്ദേഹം മറ്റൊരു നാട്ടിലേയ്ക്ക് പാലായണം ചെയ്യും. ആ സ്ഥലം കറുത്ത പാറകളാല്‍ ചുറ്റപ്പെട്ടതായിരിക്കും. ഈന്തപനകളാല്‍ നിറഞ്ഞ സ്ഥലമായിരിക്കും അത്. ആ പ്രവാചകനെ ചില അടയാളങ്ങള്‍ കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയും. അദ്ദേഹത്തിന്‌ സമ്മാനമായി ലഭിക്കുന്ന ഭക്ഷണത്തില്‍നിന്നും അദ്ദേഹം കഴിക്കും. പക്ഷേ ദാനമായി ലഭിച്ചതില്‍ നിന്നും അദ്ദേഹം കഴിക്കില്ല. അദ്ദേഹത്തിന്‍റ്റെ തോളുകള്‍ക്കിടയില്‍ അവസാനത്തെ പ്രവാചകന്‍റ്റെ അടയാളം
കാണാം. നിങ്ങള്‍ക്ക് ആ സ്ഥലത്തേയ്ക്ക് പോകുവാന്‍ കഴിയുമെങ്കില്‍ അങ്ങോട്ട് പോകുക".

ആ പുരോഹിതനും മരണപെട്ടു. സല്‍മാന്‍ അല്‍ ഫാരിസി(റ) കുറച്ചുനാള്‍ അമൂരിയയില്‍ തന്നെ താമസിച്ചു.

"ഒരു ദിവസം 'കല്‍ബ്' എന്ന ഗോത്രത്തില്‍പ്പെട്ട ഒരു കച്ചവട സംഘത്തെ ഞാന്‍ കണ്ടുമുട്ടി. (കല്‍ബ് - അറേബ്യയിലെ ഒരു ഗോത്രം). ഞാന്‍ അവരോട് പറഞ്ഞു. എന്നെ അറേബ്യയില്‍ എത്തിക്കുക. പകരം ഞാന്‍ എന്‍റ്റെ സംബാദ്യം നിങ്ങള്‍ക്ക് തരാം. അവര്‍ അതിനു സമ്മതിച്ചു. അങ്ങനെ ഞാന്‍ അവരോടൊപ്പം അറേബ്യയിലേയ്ക്ക് യാത്ര തിരിച്ചു. പക്ഷേ അവരുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. 'വാതി അല്‍ ഖുറ' (മദീനയുടെ അടുത്തുള്ള ഒരു സ്ഥലം) എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ എന്നെ ഒരു ജൂതന്‌ അടിമയായി വിറ്റു."

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ താമസിച്ചു പോന്നു. അവിടെ ധാരാളം ഈന്തപനകളുണ്ടായിരുന്നു. "ഇതായിരിക്കും ആ പുരോഹിതന്‍ പറഞ്ഞ സ്ഥലം", സല്‍മാന്‍ അല്‍ ഫാരിസി(റ) വിചാരിച്ചു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.