Wednesday, 11 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 4

വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രധാനപെട്ട പല സംഭവങ്ങളും നടന്നു. അല്ലാഹുവിന്‍റ്റെയും പ്രവാചകന്‍റ്റെയും(സ്വ) മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുന്നതിനായി തല്‍ഹയ്ക്ക്(റ) ഒരുപാട് വിഷമങ്ങള്‍ സഹിക്കേണ്ടി വന്നു. അതൊന്നും അദ്ദേഹത്തെ പരാചിതനാക്കിയില്ല. അദ്ദേഹം ക്ഷമയോടെ ഉറച്ചു നിന്നു. ജനങ്ങള്‍ക്കിടയിലുള്ള തല്‍ഹയുടെ(റ) സ്ഥാനം വര്‍ദ്ധിച്ചു. "ജീവിക്കുന്ന ഷഹീദ്" എന്ന നാമം അദ്ദേഹത്തിനുലഭിച്ചു. പ്രവാചകന്‍(സ്വ), തല്‍ഹയെ(റ) "തല്‍ഹ - കാരുണ്യമുള്ളയാള്‍" എന്നും "തല്‍ഹ - നല്ല മനുഷ്യന്‍" എന്നും വിശേഷിപിച്ചു.

തല്‍ഹയ്ക്ക്(റ) "ജീവിക്കുന്ന ഷഹീദ്" എന്ന നാമം ഉഹുദ് യുദ്ധത്തിലാണ്‌ ലഭിച്ചത്. ബദര്‍ യുദ്ധമൊഴിച്ച്‌ മറ്റെല്ലായുദ്ധത്തിലും പ്രവാചകന്‍റ്റെ(സ്വ) കൂടെ അദ്ദേഹം പങ്കെടുത്തു. ബദര്‍ യുദ്ധത്തിന്‍റ്റെ സമയത്ത് തല്‍ഹയേയും(റ), സൈദ് ഇബിന്‍ സ്വൈദിനേയും(റ) മറ്റൊരു കാര്യത്തിനായി പ്രവാചകന്‍(സ്വ) മദീനയുടെ പുറത്തേയ്ക്ക് പറഞ്ഞുവിട്ടതായിരുന്നു. അവര്‍ കാര്യം പൂര്‍ത്തീകരിച്ച് മദീനയിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴേക്കും, പ്രവാചകനും(സ്വ) മറ്റു സഹാബാക്കളും ബദര്‍ യുദ്ധം കഴിഞ്ഞ് മദീനയിലേയ്ക്ക് തിരിച്ചിരുന്നു.

ഇതറിഞ്ഞ തല്‍ഹയ്ക്കും(റ) സൈദിനും(റ) വളരെയധികം വിഷമമായി. പ്രവാചകന്‍റ്റെ(സ്വ) കൂടെ ആദ്യത്തെ ജിഹാദ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പറ്റാത്ത വിഷമവും, അതുവഴി അല്ലാഹുവിന്‍റ്റെ പ്രതിഫലം ലഭിക്കുവാനുമുള്ള അവസരം പാഴായതിനെ പറ്റിയുമുള്ള ചിന്തയും അവരെ രണ്ടു പേരെയും വല്ലാതെ തളര്‍ത്തി. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ പ്രതിഫലം അല്ലാഹുവില്‍നിന്നും അവര്‍ക്ക് ലഭിക്കുമെന്ന് പ്രവാചകന്‍(സ്വ) അവരോട്‌ പറഞ്ഞു. ഇതുകേട്ട് ഇരുവരും(റ) വളരെയധികം സന്തോഷിച്ചു. മാത്രവുമല്ല യുദ്ധാനന്തര മുതലുകള്‍ വീതിച്ചപോഴും, പ്രവാചകന്‍(സ്വ) യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ ഓഹരിയില്‍ നിന്നും തല്‍ഹയ്ക്കും(റ) സൈദിനും(റ) നല്‍കി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: